കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ. എന്നാൽ എസ്എഫ്ഐഒയുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി.
കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിനീ ഭയമെന്നും കോടതി ആരാഞ്ഞു.
ഇതിനിടെ, SFIO തിരുവനന്തപുരത്തെ കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുകയാണ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസത്തെ പരിശോധന നടത്തിയതിന് ശേഷമാണ് സംഘം തിരുവനന്തപുരത്തത്തിയത്.

















