കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.അതിനിടെ, പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് അറിയിച്ചിരുന്നു. ആരോണം ഉന്നയിച്ച എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കില്ല. അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നാണ് അഭിലാഷിന്റെ നിലപാട്.















 
					
				 
					
				



