കൊച്ചി: ലോറിയിൽ നിന്നും ആഡംബര കാർ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം ജില്ല കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് നടപടി. ഷോറൂം ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ ആണ് മരിച്ചത്.
അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിലുൾപ്പടെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തന പരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ആവശ്യപ്പെട്ടു.
അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ റോഷന്റെ മേൽ കയറി ഇറങ്ങിയത്. യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയും റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും തകർത്താണ് കാർ നിന്നത്. റോഷനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഒഴിഞ്ഞുമാറിയ അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. നാലുകോടിയോളം വിലവരുന്ന റെയ്ഞ്ച് റോവർ കാറിന്റെ പിൻവശം പൂർണമായും തകർന്നു. അൻഷാദിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടർവാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.