സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

Mar 2, 2024

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ ഉള്‍പ്പടെ പതിനെട്ട് പ്രതികളും പിടിയില്‍. സിന്‍ജോ ജോണ്‍സണെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനായി എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

രാവിലെ കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. കാശിനാഥന്‍, അല്‍ത്താഫ് എന്നിവരെയാണ് പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ ഒളിവില്‍ പോയവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

ക്യാമ്പസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍ ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.

ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

LATEST NEWS