മുള്ളൻപുർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടന്നതോടെ ഓറഞ്ച് ക്യാപ് പോരാട്ടവും കനത്തു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് 15 മത്സരങ്ങളില്‍ നിന്നു 680 റണ്‍സുമായാണ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. സായ് സുദര്‍ശനില്‍ നിന്നാണ് വണ്ടർ കിഡ് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരമായ വൈഭവ് 65 സിക്സുകളും 55 ബൗണ്ടറികളും പറത്തി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലുമാണ് 680 അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന റെക്കോര്‍ഡും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇന്നലെ സ്വന്തമാക്കിയിരുന്നു.
15 മത്സരങ്ങളില്‍ 652 റണ്‍സുമായി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനാണ് റണ്‍ വേട്ടക്കാരില്‍ രണ്ടാമത്. ഗുജറാത്ത്, രാദജസ്ഥാൻ ടീമുകൾ ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടാനിരിക്കെ വൈഭവും സായ് സുദർശനും തമ്മിലുള്ള ഓറഞ്ച് ക്യാപ് പോരും കടുക്കും. ഒപ്പം ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 618 റൺസുമായി നാലാമത് നിൽക്കുന്നതും മത്സരം കൂടുതൽ കടുപ്പിക്കും.
രാജസ്ഥാനെതിരെ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഹൈദരാബാദിന്‍റെ ഹെയ്ൻറിച് ക്ലാസന്‍ 15 മത്സരങ്ങളില്‍ 624 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 618 റണ്‍സുമായി ഗില്‍ നാലാം സ്ഥാനത്ത്. രാജസ്ഥാനെതിരെ 11 പന്തില്‍ 33 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ 602 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. വിരാട് കോഹ്‍ലിയെ മറികടന്ന കിഷന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
600 റണ്‍സുമായി വിരാട് കോഹ്‍ലി ആറാം സ്ഥാനത്തുള്ളപ്പോള്‍ 593 റണ്‍സടിച്ച കെഎല്‍ രാഹുല്‍ ഏഴാമതും 563 റണ്‍സടിച്ച ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ എട്ടാമതുമാണ്. ഇന്നലെ രാജസ്ഥാനെതിരെ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. 563 റണ്‍സടിച്ച ലഖ്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആണ് ഒൻപതാമത്. 510 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങാണ് ടോപ് 10ലെ അവസാന സ്ഥാനക്കാരൻ. ചെന്നൈ സൂപ്പര്‍ കിങ്സ് മലയാളി താരം സഞ്ജു സാംസണ്‍ 477 റണ്‍സുമായി 16ാം സ്ഥാനത്താണ്.



















