തിലകിന് പകരം റിങ്കു സിങ്; ടോസ് ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Nov 8, 2025

ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ കളിയിൽ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വർമയ്ക്ക് പകരം ഇന്ത്യ റിങ്കു സിങിനെ ഉൾപ്പെടുത്തി.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.

ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.

cake tower new
LATEST NEWS