72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ ‘വേദന’ മറന്ന് നെതര്‍ലന്‍ഡ്‌സ്

Feb 10, 2026

ഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. നമീബിയയെ അവര്‍ 7 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് കണ്ടെത്തി. നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ബാസ് ഡെ ലീഡിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഓറഞ്ച് സംഘം ജയിച്ചു കയറിയത്. നമീബിയ ബാറ്റ് ചെയ്തപ്പോള്‍ ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു. താരം 48 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു.

കോളിന്‍ അക്കര്‍മാന്‍ 28 പന്തില്‍ 32 റണ്‍സും ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് 15 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സും അടിച്ചെടുത്തു നിര്‍ണായക സംഭാവന നല്‍കി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ലീഡിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒരോ സിക്‌സും ഫോറും സഹിതം 9 പന്തില്‍ 18 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്‌സ് നമീബിയയെ ബാറ്റിങിനു വിടുകയായിരുന്നു. 38 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സ് എടുത്ത യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നമീബിയയെ എത്തിച്ചത്.

യാന്‍ ഫ്രിലിങ്ക് (30), ജെജെ സ്മിത്ത് (22) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 9 പന്തില്‍ 18 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കടന്നില്ല.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്, ബാഡ് ഡെ ലീഡ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്യന്‍ ദത്ത്, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

cake tower new
LATEST NEWS