ന്യൂയോർക്ക്: ഇത്തവണ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട സംഘമാണ് പോർച്ചുഗലിന്റേത്. എന്നാൽ പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോൾ ഒരു ജയവും രണ്ട് സമനിലകളുമായി രണ്ടാം സ്ഥാനക്കാരായാണ് അവർ നോക്കൗട്ടിലെത്തിയത്. നോക്കൗട്ടിൽ കരുത്തരായ ക്രൊയേഷ്യയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും സംഘത്തേയും കാത്തിരിക്കുന്നത്. ടീമിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ക്ലബ് മത്സരങ്ങളിൽ ഫോമിന്റെ മൂർധന്യത്തിൽ കളിച്ച വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ് അടക്കമുള്ള താരങ്ങളുടെ പ്രകടനം ദയനീയമാണ്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗ്രൗണ്ടിലെ സാന്നിധ്യത്തേയും ആരാധകർ ചോദ്യം ചെയ്യുന്നു.
ടൂർണമെന്റിന് മുൻപ് വലിയ പ്രതീക്ഷകളുണ്ടായിരുന്നിട്ടും, ടീമിന്റെ ഫോമിനെക്കുറിച്ചും കളിക്കാർ തമ്മിലുള്ള ഒത്തിണക്കത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ നേടിയ ആധികാരിക ജയം മാത്രമാണ് എടുത്തു പറയാനുള്ളത്. ഡിആർ കോംഗോ, കൊളംബിയ ടീമുകൾക്കെതിരെ ഭാഗ്യം കൊണ്ട് തോറ്റില്ല എന്നു മാത്രം.
മികച്ച മധ്യനിരയും മുന്നേറ്റനിരയും ഉണ്ടായിട്ടും, അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയക്കെതിരെ താളം കണ്ടെത്താൻ പോർച്ചുഗൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് ടീമിനെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തമായത്.
ടീമിന്റെ പ്രകടനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് മുൻ താരം റിക്കാർഡോ ക്വാറെസ്മ.
‘നിലവിലെ പോർച്ചുഗൽ ടീമിൽ കളിയിലെ ആഹ്ലാദമോ സന്തോഷമോ സർഗത്മകതയോ കാണാനില്ല. ഗ്രൂപ്പ് ഘട്ടത്തിലുടനീളമുള്ള അവരുടെ പ്രകടനങ്ങൾ കാണുമ്പോൾ അവരെല്ലാം തളർന്നു പോയതായാണ് തോന്നുന്നത്. പ്രചോദനം നഷ്ടപ്പെട്ട ആൾകൂട്ടം മാത്രമാണ്’
ഭാവനാ ശൂന്യത
ജൂൺ 28ന് മയാമി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ യിലെ ആവേശകരമായ മത്സരത്തിൽ കൊളംബിയ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. പോർച്ചുഗലിന്റെ 13 ഷോട്ടുകൾക്കെതിരെ 24 ഷോട്ടുകളുമായാണ് കൊളംബിയ കളം നിറഞ്ഞത്. ഇതിൽ ആറെണ്ണം ടാർഗെറ്റിലേക്ക് ആയിരുന്നു. പന്ത് കൈവശം വെക്കുന്നതിൽ മുന്നിലായിരുന്നിട്ടും അതിനെ കൃത്യമായ അവസരങ്ങളാക്കി മാറ്റാൻ പോർച്ചുഗലിന് സാധിച്ചില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കൊളംബിയയുടെ ഡാവിൻസൺ സാഞ്ചസ് അടിച്ച ഹെഡ്ഡർ ഗോൾ ഓഫ്‌സൈഡ് വിധിച്ചത് പോർച്ചുഗലിന്റെ ഭാഗ്യം.
മധ്യനിരയുടെ പാളിച്ചകൾ
ബ്രൂണോ ഫെർണാണ്ടസ്, ജോവോ നെവസ്, വിറ്റിഞ്ഞ എന്നിവരടങ്ങുന്ന പോർച്ചുഗലിന്റെ പ്രശസ്തമായ മധ്യനിര ത്രയത്തിന്റെ പ്രകടനവും ഇപ്പോൾ പുരികം ഉയർത്തിയാണ് ആരാധകർ നോക്കുന്നത്. നിർണായക നിമിഷങ്ങളിൽ സ്ഥിരതയോടെ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയാത്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്. യൂറോപ്പിലെ തന്നെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായ ബ്രൂണോ ഫെർണാണ്ടസ് ടീമിലുണ്ടായിട്ടും, പോർച്ചുഗലിന്റെ ആക്രമണത്തിന്റെ താളം പലപ്പോഴും തെറ്റിയ നിലയിലായിരുന്നു. പല മത്സരങ്ങളിലും എതിരാളികളുടെ ബോക്സിലേക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
പോർച്ചുഗലിന്റെ ഈ പോരായ്മകൾ, നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കുമ്പോൾ അവരുടെ തന്ത്രപരമായ സന്തുലിതാവസ്ഥയെക്കുറിച്ചും ടീമിന്റെ ഒത്തിണക്കത്തെക്കുറിച്ചും കൂടുതൽ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വ്യക്തിഗത കഴിവുകളിൽ കളിക്കാർ മുന്നിലാണെങ്കിലും, ഒരു ടീം എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പ്രതിരോധം തീർക്കുന്ന എതിരാളികൾക്കെതിരെ പോർച്ചുഗലിന്റെ സ്ലോ ടെമ്പോയും സർഗാത്മകത ഇല്ലായ്മയും വലിയ തിരിച്ചടിയാകും.
അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയെങ്കിലും ആക്രമണത്തിലെ ഏകോപനത്തിലും മധ്യനിരയുടെ നിയന്ത്രണത്തിലും കാര്യമായ പുരോഗതി വരുത്തിയില്ലെങ്കിൽ ടൂർണമെന്റിലെ കാര്യം പരുങ്ങലിലാവും എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജൂലൈ 3നാണ് പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹതാരം ലൂക്കാ മോഡ്രിച് നയിക്കുന്ന ശക്തരായ ക്രൊയേഷ്യക്കെതിരെ ജീവൻമരണ പോരാട്ടം തന്നെ പോർച്ചുഗൽ പുറത്തെടുക്കേണ്ടി വരും. കൊളംബിയക്കെതിരെ കളിച്ചതു പോലെയുള്ള ഒട്ടും വേഗതയില്ലാത്ത കളിയാണെങ്കിൽ നാട്ടിലേക്കുള്ള ബാഗ് അതിവേഗം തന്നെ പാക്ക് ചെയ്യേണ്ട അവസ്ഥയാണ് ചാംപ്യൻമാരാകാൻ എത്തിയവർക്ക് സംഭവിക്കുക.



















