പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച. തുടക്കത്തില്‍ സാക് ക്രൗളിയെ നഷ്ടമായെങ്കിലും പിന്നീട് കരുതലോടെ നീങ്ങിയ ഇംഗ്ലണ്ടിനെ സ്‌കോട്ട് ബോളണ്ടാണ് വിറപ്പിച്ചത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ക്രൗളിയെ വീണ്ടും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കിട്ടാന്‍ ഓസീസിനു 65 റണ്‍സ് വരെ കാക്കേണ്ടി വന്നു.
എന്നാല്‍ പിന്നീട് സ്‌കോര്‍ 76 നില്‍ക്കെ ഒറ്റയടിക്കു 3 നിര്‍ണായക വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഈ മൂന്ന് വിക്കറ്റുകളും ബോളണ്ടാണു വീഴ്ത്തിയത്. നിലവില്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 172 റണ്‍സില്‍ ഓള്‍ ഔട്ടായ ഇംഗ്ലണ്ട് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് വെറും 132 റണ്‍സില്‍ അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനു 40 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനു മൊത്തം 171 റണ്‍സ് ലീഡ്.
ഒലി പോപ്പ് (33), ബെന്‍ ഡക്കറ്റ് (28) എന്നിവരാണ് പൊരുതി നിന്നത്. ജോ റൂട്ട് (8) വീണ്ടും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയടിച്ച ഹാരി ബ്രൂക് ഇത്തവണ പൂജ്യത്തില്‍ മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും (2) കാര്യമായൊന്നും ചെയ്യാനായില്ല. ജാമി സ്മിത്താണ് (15) രണ്ടക്കം കടന്ന മറ്റൊരാള്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ബോളണ്ടും 3 വീതം വിക്കറ്റുകള്‍ നേടി. ബ്രണ്ടന്‍ ഡോഗ്ഗറ്റ് ഒരു വിക്കറ്റെടുത്തു.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് നതാന്‍ ലിയോണിനെ മടക്കി ബ്രയ്ഡന്‍ കര്‍സാണ് ഓസീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.
ഒന്നാം ദിനത്തില്‍ ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യമായിരുന്ന പെര്‍ത്തില്‍. ഇരു ടീമുകളിലേയും ബാറ്റര്‍മാര്‍ ഔട്ടായി ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു. ആദ്യ ദിനത്തില്‍ വീണത് 19 വിക്കറ്റുകള്‍.
ഇംഗ്ലണ്ടിനെ 172 റണ്‍സില്‍ ഒതുക്കി ഓസ്‌ട്രേലിയ ഗംഭീര തുടക്കമിട്ടപ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടത്തകര്‍ച്ചയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു അവര്‍ അറിഞ്ഞില്ല. പേസര്‍മാര്‍ കളം വാണ പിച്ചില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ മാരക ബൗളിങാണ് ഓസീസ് ബാറ്റിങിന്റെ കടപുഴക്കിയത്. 6 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് സ്റ്റോക്‌സ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബ്രയ്ഡന്‍ കര്‍സ് 3, ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റനെ കട്ടയ്ക്ക് പിന്തുണച്ചു.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് തന്നെ അവര്‍ക്ക് ഓപ്പണര്‍ ജാക് വെതറാള്‍ഡിനെ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനു ഇറങ്ങിയ താരത്തിനു 2 പന്തുകള്‍ മാത്രമാണ് നേരിടാനായത്. പൂജ്യം റണ്‍സുമായി താരം മടങ്ങി. സ്‌കോര്‍ 83ല്‍ എത്തുമ്പോഴേയ്ക്കും അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി.
26 റണ്‍സെടുത്ത അലക്‌സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. കാമറോണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (17), മിച്ചല്‍ സ്റ്റാര്‍ക്ക് (12) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മറ്റാരും ക്രീസില്‍ അധികം നിന്നില്ല.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ മൊത്തം പിഴച്ചു. ആദ്യ ദിനം 32.5 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പുറത്തായി. ഏഴ് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്തിയത്.
ഇംഗ്ലണ്ടിന് തുടക്കത്തിലെ വന്‍ തകര്‍ച്ച നേരിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് 67 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.
ഒലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി കാമറൂണ്‍ ഗ്രീന്‍ ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചു. താളത്തില്‍ കളിച്ച ബ്രൂക്കിനെ ഡൊഗ്ഗെറ്റും പുറത്താക്കി. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇന്നിങ്സ് തുടക്കത്തിലെ 3 മുന്‍നിര വിക്കറ്റുകള്‍ പിഴുത് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടത്. സാക് ക്രൗളി(0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), എന്നിവരെയാണ് സ്റ്റാര്‍ക്ക് ആദ്യം പുറത്താക്കിയത്. അതിനിടെ കാമറൂണ്‍ ഗ്രീന്‍ ഒലി പോപ്പിനെയും (46) മടക്കി. ലഞ്ചിന് ശേഷം ബെന്‍സ്റ്റോക്സിനെയും (6) ജാമി സ്മിത്തിനെയും (33) മാര്‍ക്ക് വുഡിനെയും (0) സ്റ്റാര്‍ക് തന്നെ വീഴ്ത്തി. ഡോഗ്ഗെറ്റ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 172 റണ്‍സില്‍ ഒതുങ്ങി. ഡോഗ്ഗെറ്റ് അരങ്ങേറ്റ ടെസ്റ്റിനാണ് ഇറങ്ങിയത്.
![]()
![]()

















