മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്സ്. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാഗ്യത്തിനു അപകടത്തിൽ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്.
;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല’- ജെമിമ വ്യക്തമാക്കി.
നിലവിൽ വനിതാ പ്രീമിയർ ലീഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്.
ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.


















