ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി; എട്ടുപേര്‍ പന്തെറിഞ്ഞിട്ടും വീഴ്ത്താനായത് നാലുവിക്കറ്റ്

Sep 20, 2025

ദുബൈ: അനായാസം വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ഒമാന് മുന്നില്‍ വിറച്ചു ജയിച്ചു. ഇന്ത്യയുടെ വിജയം 21 റണ്‍സിനാണ്. ഈ ഏഷ്യാകപ്പിലെ ഉയര്‍ന്ന ടോട്ടലായ 188 റണ്‍സ് പിന്തുടര്‍ന്ന ഒമാന്‍ ഇരുപത് ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിച്ചില്ലെങ്കിലും ഒമാന് അഭിമാനത്തോടെ തിരികെ വണ്ടി കയറാം.

വിജയത്തോടെ ഗ്രൂപ്പ് എയില്‍ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഒമാന്‍ പട്ടികയില്‍ അവസാനവും. 21നു പാകിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരം. മറുപടി ബാറ്റിങ്ങില്‍, അര്‍ധസെഞ്ച്വറി നേടിയ ആമിര്‍ കലീം (46 പന്തില്‍ 64), ഹമ്മദ് മിര്‍സ (33 പന്തില്‍ 51) എന്നിവരുടെ മികച്ച ബാറ്റിങിലാണ് ഒമാന്‍ പൊരുതിയത്.

ക്യാപ്റ്റന്‍ ജതീന്ദര്‍ സീങ്ങും, ആമിര്‍ കലീമും ചേര്‍ന്ന് മികച്ച തുടക്കമാണ് ഒമാനു നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഒമാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് ഒന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ജതീന്ദര്‍ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.എന്നാല്‍ മൂന്നാമനായി ഹമ്മദ് മിര്‍സ എത്തിയതോടെ ഒമാന്‍ സ്‌കോര്‍ ബോര്‍ഡ് കുറച്ചുകൂടി വേഗത്തില്‍ ചലിച്ചു. ഇരുവരും ചേര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സിക്‌സറുകളും ബൗണ്ടറികളും കണ്ടെത്തിയതോടെ ഒരു സമയത്ത് വന്‍ അട്ടിമറി വരെയുണ്ടാകുമെന്ന തോന്നലുമുണ്ടായി.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനുമായില്ല. രണ്ടു സിക്‌സും ഏഴു ഫോറുമാണ് ആമിറിന്റെ ബാറ്റില്‍നിന്നു പിറന്നത്. 18ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ കിടിലന്‍ ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യ ആമിറിനെ പുറത്താക്കിയതാണ് ഒമാനു തിരിച്ചടിയായത്. തൊട്ടടുത്ത ഓവറില്‍ മിര്‍സയും പുറത്തായി. രണ്ടു സിക്‌സും അഞ്ച് ഫോറുമാണ് മിര്‍സ നേടി. അവസാന ഓവറില്‍ 34 റണ്‍സാണ് ഒമാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സ് നേടാനെ അവര്‍ക്കായുള്ളൂ.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിനെ വിനായക് ശുക്ലയെ പുറത്താക്കി അര്‍ഷ്ദീപ് ട്വന്റി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അര്‍ഷ്ദീപ് സീങ്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മലയാളിത്താരം സഞ്ജു സാംസണ്‍ന്റെ അര്‍ധ സെഞ്ച്വറിയും അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും ബാറ്റിങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്.

LATEST NEWS