മുംബൈ: പരിക്കു മാറിയിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരിമിത ഓവര്‍ പരമ്പരയിലേക്കുള്ള രണ്ട് ടീമുകളിലേക്കും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നു സെലക്ടര്‍മാരെ പരോക്ഷമായി ട്രോളി താരം രംഗത്തെത്തിയതു വലിയ ചര്‍ച്ചയായിരുന്നു. ഷമിയുടെ കുറിപ്പിനെക്കുറിച്ചും ഷമിയെ എന്തുകൊണ്ടു ടീമില്‍ എടുത്തില്ലെന്ന ചോദ്യത്തിനും മറുപടി നല്കി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.
രഞ്ജി കളിച്ച് ഫിറ്റ്നസ് തെളിയിച്ചാല്‍ ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കുമെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഷമിയെക്കുറിച്ചു വ്യക്തമാക്കിയത്.
‘അദ്ദേഹത്തിനു എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ അത് നേരിട്ടെന്നെ വിളിച്ചു പറയാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാ താരങ്ങള്‍ക്കും ഞാന്‍ നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു ഞാന്‍ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ടു വിളിക്കുമായിരുന്നു. എന്റെ ഫോണ്‍ എപ്പോഴും ഓണായിരിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ അദ്ദേഹവുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. അതേക്കുറിച്ച് പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’
‘ഷമി അസാധ്യ താരമാണ്. അദ്ദേഹത്തിനു ചിലപ്പോള്‍ മറ്റെന്തെങ്കിലും എന്നോടു പറയാന്‍ ഉണ്ടാകും. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ഫിറ്റായിരുന്നെങ്കില്‍ അദ്ദേഹം ആ വിമാനത്തില്‍ ഉണ്ടാകുമായിരുന്നു. നിര്‍ഭാഗ്യത്തിനു അദ്ദേഹം കളിക്കാനുള്ള ശാരീരിക ക്ഷമതയിലായിരുന്നില്ല. എന്തായാലും ഇപ്പോള്‍ ആഭ്യന്തര സീസണ് ആരംഭിച്ചല്ലോ. അദ്ദേഹം ഫിറ്റാണോ എന്നു നോക്കാം. രഞ്ജിയുടെ ആദ്യ റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ അദ്ദേഹം പന്തെറിയുന്നതു മികവോടെയാണോ എന്നു പരിശോധിക്കാനുള്ള അവസരമുണ്ടല്ലോ.’
‘ഒരു വര്‍ഷത്തോളമായി ഷമിയെ പ്രതീക്ഷിച്ചാണ് ടീം നില്‍ക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലേക്ക് പോലും അദ്ദേഹത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഷമി ഫിറ്റ്നസ് തെളിയിക്കാത്തതാണ് തടസമായത്. ഏതു ടീമാണ് ഷമിയെ പോലെയൊരു ബൗളറെ ആഗ്രഹിക്കാത്തത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും’- അഗാർക്കർ വിശദീകരിച്ചു.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനു ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു ഷമി. പിന്നീട് പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. നിലവില്‍ താരം ബംഗാളിനായി രഞ്ജി ട്രോഫി കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച ബൗളിങാണ് ഷമി പുറത്തെടുത്തത്.
![]()
![]()

















