റിയാദ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനൊപ്പം സൗദി പ്രൊ ലീഗ് കിരീട നേട്ടം ആഘോഷിച്ചു. ദമാക്ക് എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ തകര്‍പ്പന്‍ ജയവുമായാണ് അല്‍ നസറിന്റെ ചാംപ്യന്‍ നേട്ടം.
മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ വെട്ടിത്തിളങ്ങിയാണ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. സീസണില്‍ 34 കളിയില്‍ നിന്നു 86 പോയിന്റകള്‍ നേടിയാണ് ടീമിന്റെ കിരീടധാരണം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ നസര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കുന്നത്.
രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ ടീമിനായി ഇരട്ട ഗോളുകള്‍ വലയിലിട്ടത്. സാദിയോ മാനെ, കിങ്‌സ്‌ലി കോമാന്‍ എന്നിവരും അല്‍ നസറിനായി വല ചലിപ്പിച്ചു. കളിയുടെ 33ാം മിനിറ്റിലാണ് മാനെ ടീമിനു ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിലാണ് അല്‍ നസര്‍ ശേഷിച്ച മൂന്ന് ഗോളുകള്‍ വലയിലിട്ടത്. 51ാം മിനിറ്റില്‍ കോമാനും 62, 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോളുകള്‍ പിറന്നത്.
ടീമിന്റെ കിരീടധാരണം വികാരം നിയന്ത്രിക്കാൻ താരത്തിനു സാധിച്ചില്ല. നേട്ടത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരഞ്ഞു.
2023ലാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗിലേക്ക് പോകുന്നത്. അതോടെ ലീഗിന്റെ മുഖച്ഛായ തന്നെ മാറി. ആഗോളതലത്തില്‍ ലീഗ് വലിയ ശ്രദ്ധ നേടി. മാത്രമല്ല ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ അല്‍ നസറിലടക്കം പല സൗദി ക്ലബുകളിലും കളിക്കാനെത്തി. ഇപ്പോഴും കളിക്കുന്നു.
ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ കരിയറിലേക്ക് സൗദി ലീഗ് കിരീടവും. അഞ്ച് ചാംപ്യന്‍സ് ലീഗ് നേട്ടത്തിനൊപ്പമാണ് ഈ ട്രോഫിയും താരത്തിന്റെ അക്കൗണ്ടിലെത്തുന്നത്.



















