ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു.
മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.
ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.
ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും.



















