വർക്കലയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസ്സിൽ നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ .ഇലകമൺ സ്വദേശി മുഹമ്മദ് സെയ്ദ് ആണ് പിടിയിലായത്. കേസിൽ പ്രതിയായ, വിഷ്ണു, മറ്റുള്ള രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്ക് എതിരെ ജുവനൈൽ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു. വർക്കല കിഴക്കേപ്പുറം, ഇ.പി. കോളനി സ്വദേശിയായ ജുബിൻ (15) എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ നാലംഗ സംഘം ദേഹോപദ്രവം ഏല്പിച്ച കേസിലാണ് സെയ്ദിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
കേസ്സിൽ ഒന്നാം പ്രതിയായ ഇയാൾ ഇ പി കോളനി കേന്ദ്രീകരിച്ച് സ്ഥിരം അടിപിടി, മറ്റ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയ്ക്കെതിരെ സമാനമായ വേറെയും നാലോളം കേസുകൾ നിലവിലുണ്ട്.

എസ്‌സി മോണറ്ററിംഗ് കമ്മിറ്റി മെമ്പറായ കുട്ടപ്പന്റെ മകനായ ജുബിൻ വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാനായികുമ്പോ വഴിയരികിൽ ഇരുന്ന നാലംഗസംഘം മർദ്ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചു എന്നും അതിന് വിസമ്മതിച്ചതിലുള്ള വൈരാഗ്യം കാരണമാണ് തന്നെ മർദ്ധിച്ചത് എന്നുമാണ് ജൂബിൻ പോലീസിന് നൽകിയ മൊഴി. തൊട്ടടുത്ത ദിവസം മൂന്നുമണിയോടുകൂടി നാലംഗ സംഘം ജുബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജുബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അക്രമികളിൽ ഒരാളിന്റെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു ജുബിന്റെ വയറ്റിലും കവിളിലും മാരകമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂക്കിലും ചെവിയിൽ നിന്നും രക്തം വാർന്നൊലിച്ച് അവശ നിലയിലായിരുന്നു കുട്ടി. ജൂബിന്റെ നിലവിളി കേട്ട് വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ജൂബിന്റെ മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ആക്രമി സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ അബോധാവസ്ഥയിലായിരുന്ന ജുബിനെയും കൂട്ടി പിതാവ് കുട്ടപ്പൻ വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ചെവിയിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ട് പോലീസ് കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
എന്നാൽ അയിരൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിനു പിറ്റേന്ന് കുട്ടിയുടെ മൊഴിയെടുക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴിയെ നിസ്സാര വൽക്കരിച്ചു വീടിനുള്ളിൽ കയറി ആക്രമിച്ചു എന്നത് വീടിൻറെ വെളിയിൽ വച്ച് ആക്രമിച്ചു എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് കുട്ടിയുടെ കുടുംബത്തെ ആശങ്കയിലാക്കിയിരുന്നു. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾ ഒളിവിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വർക്കലയിലെ ഇലകമൺ,കിഴക്കേപ്പുറം, ഇ പി . കോളനി, പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ വ്യാപകമായി വിപണനവും ഉപയോഗവും നടക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.

















