ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടി; സ്ത്രീകളെ കൈയോടെ പിടികൂടി നാട്ടുകാര്‍

Apr 20, 2026

കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കര്‍ണാടക സ്വദേശിനികള്‍ പിടിയില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശികളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രോത്സവത്തിനിടെയാണ് സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശിനികളായ ഇവരെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്സവ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് മാതമംഗലം പറവൂര്‍ സ്വദേശി പി വി രോഹിണി(76)യുടെ അഞ്ചരപ്പവന്‍ സ്വര്‍ണമാല നാലുപേര്‍ ചേര്‍ന്ന് കഴുത്തില്‍ നിന്ന് പൊട്ടിച്ചത്. രോഹിണി കൊറന്തിയമ്മ തെയ്യത്തെ തൊഴാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ പിറകിലുള്ള നാല് സ്ത്രീ കള്‍ ചേര്‍ന്ന് മാല പൊട്ടിക്കുകയായിരുന്നു. രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടി. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടു പേര്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

ക്ഷേത്രഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പൊലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ മാല മോഷ്ടിക്കുന്ന ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഭവം കഴിഞ്ഞയുടനെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലിസ് പിടികൂടിയ സ്ത്രീകളില്‍നിന്ന് മാല കണ്ടു കിട്ടിയിട്ടില്ല. ഓടി രക്ഷപ്പെട്ട സ്ത്രീകളുടെ കൈയിലായിരിക്കാം മാ ലയെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിനും തിരക്കിനും ഇടയിലാണ് കവര്‍ച്ച നടന്നത്.

cake tower new
LATEST NEWS