ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.
ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാവും. ഭരണ പ്രതിപക്ഷ സംഘടകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിലെ വ്യവസായ കാര്‍ഷിക വാണിജ്യ വ്യാപാര മേഖലകള്‍ നിശ്ചലമാകും. മഹിളാ, വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച 650 കേന്ദ്രങ്ങളില്‍ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ ഉച്ചവരെനീളുന്ന യോഗങ്ങളുണ്ടാകും. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ യോജിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ ബ്ലോക്ക് മണ്ഡലം തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷോപ്പിങ് മാളുകളും സ്പെഷല്‍ ഇക്കണോമിക് സോണുകളും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്നുകടകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് അടക്കം അവശ്യ സര്‍വീസ് ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം പിന്‍വലിക്കുക തുടങ്ങിയവയാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.



















