ഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.
കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.
കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.
പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ബോര്‍ഡുവച്ച് യാത്രചെയ്യാം. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.



















