ഭർതൃ ഗൃഹത്തിൽ 18 കാരിയുടെ ആത്മഹത്യ – കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ ചിറയിൻകീഴ് പെരുങ്ങുഴി ചല്ലിമുക്ക് വയലിൽ തിട്ട വീട്ടിൽ അജിത -സന്തോഷ് ദമ്പതികളുടെ മകൾ ആർഷ യാണ് ഇന്നലെ രാവിലെ ഭർത്താവ് സുമേഷിന്റെ വീട്ടിൽ മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത ആർഷയെ കഴുത്തിൽ കെട്ടിയ ഷാൾ വേർപെടുത്തി കട്ടിലിൽ കിടത്തുകയായിരുന്നു എന്ന് ഭർതൃ വീട്ടുകാർ പറയുന്നു. എന്നാൽ ആർഷ ആത്മഹത്യ ചെയ്തതല്ല, കൊല ചെയ്യപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഡ്യൂക്ക് ഉണ്ണി എന്നറിയപ്പെടുന്ന സുമേഷ് ലഹരി പദാർത്ഥങ്ങൾക്ക് അടിമയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് മാസം മുൻപായിരുന്നു ആർഷ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് സുമേഷിനെ വിവാഹം ചെയ്തത്. സുമേഷ് ആർഷയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചിറയിൻകീഴ് പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് സുമേഷിനെ അറസ്റ്റ് ചെയ്തു.
മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.


















