ആലപ്പുഴ: ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗൾഫിലായിരുന്നു. സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ് സ്നേഹ. ഇവർക്ക് ഏദൻ എന്ന മകനുമുണ്ട്.
















