തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ദുജയ്ക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി.
ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

















