പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കും മരണത്തില്‍ പങ്കെന്ന് മുഖ്യമന്ത്രി

Dec 9, 2025

മുംബൈ: ഫല്‍ത്താനിലെ വനിതാ ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അവരുടേത് തന്നയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്ന പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും അവരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭയില്‍ ബിജെപി അംഗം അമീത് സതാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നഗരത്തിലെ ഹോട്ടലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈപ്പത്തിയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ വിവാഹ വാഗ്ദാനം നല്‍കി പല തവണ ബലാത്സംഗം ചെയ്‌തെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രശാന്ത് ബങ്കര്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.

കുറിപ്പിലെ കയ്യക്ഷരം ഡോക്ടറുടേത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടോ, അതില്‍ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ ഡോക്ടറുടെ മരണത്തില്‍ പങ്കാളികളാണോ എന്നീ ചോദ്യങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഡോക്ടര്‍ അവരുടെ കൈയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ രണ്ട് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെ കയ്യക്ഷരം അവരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് തികച്ചും നിര്‍ഭാഗ്യകരമാണ്. സ്ത്രീ സുരക്ഷ പരമപ്രധാനമാണെന്നും സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. വനിതാ ഡോക്ടര്‍ 11 മാസത്തെ കരാറിലാണെന്നും അതിനാല്‍ കുടുംബത്തിലെ അംഗത്തിന് ആശ്രിത നിയമനമായി ജോലി നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ കുടുംബത്തിന് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

cake tower new
LATEST NEWS