കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്നേഹത്തിന്റെ പേരില്‍ യുവതിയെ ചൂഷണം ചെയ്‌തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകള്‍ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുപോയതില്‍ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിര്‍ണായകമായ ഈ ചാറ്റ് വിവരങ്ങള്‍. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസ് ചാറ്റുകള്‍ വീണ്ടെടുത്തു.
മരിക്കുന്നത് എന്നാണെന്ന് ഇയാള്‍ നിരന്തരം ചോദിച്ചതിന് പിന്നാലെ താന്‍ ആഗസ്റ്റ് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നല്‍കിയതായും ചാറ്റുകളില്‍ നിന്ന് വ്യക്തമായി. വിശദമായ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തെത്തുടര്‍ന്ന് സുകാന്ത് സുരേഷ് ഒളിവിലാണ്.



















