നേരമ്പോക്കിനു ചീട്ടുകളിക്കുന്നത് അധാര്‍മിക പ്രവൃത്തിയല്ല: സുപ്രീംകോടതി

May 26, 2025

ന്യൂഡല്‍ഹി: വാതുവെപ്പും ചൂതാട്ടവും അല്ലാതെ വിനോദത്തിനും നേരമ്പോക്കിനും വേണ്ടി ചീട്ടുകളിക്കുന്നതിനെ അധാര്‍മിക പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.

കര്‍ണാടകയിലെ ഗവണ്‍മെന്റ് പോര്‍സലൈന്‍ ഫാക്ടറി എംപ്ലോയീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വൈ സി ഹനുമന്തരായപ്പയെ റോഡരികില്‍ ചീട്ടുകളിച്ചതിനെത്തുടര്‍ന്ന് പിഴ ചുമത്തി. യാതൊരു വിചാരണയും ഇല്ലാതെ 200 രൂപ പിഴ ചുമത്തിയെന്നാണ് ആരോപണം.

പിന്നാലെ ഹനുമന്തരായപ്പയെ തല്‍സ്ഥാനത്തു നിന്ന് നീക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി.

കാര്യങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അപ്പീല്‍ നല്‍കിയ ആളുടെ മേല്‍ ധാര്‍മിക അരാജകത്വം എന്ന് ആരോപിക്കുന്നത് ബുദ്ധിമുട്ടാണ്. പുരികം ചുളിക്കുന്ന തരത്തിലുള്ള ഏതൊരു കാര്യവും ധാര്‍മിക അരാജകത്വമായി കണക്കാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. സഹകരണ സംഘത്തിലെ സ്ഥാനത്തു നിന്ന് ഹനുമന്തരായപ്പയെ നീക്കം ചെയ്യാനുള്ള തീരുമാനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

cake tower new
LATEST NEWS