ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിർധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പൻ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരിച്ചെടുത്ത് നൽകിയത്. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നു നൽകിയാണ് ജപ്തി ഒഴിവാക്കിയത്.
തിങ്കളാഴ്ച കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള രേഖകൾ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി കാൻസർ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാൻസർ സ്ഥിരീകരിച്ചു.
എന്നാൽ അവിടെയും ദുരന്തങ്ങൾ അവസാനിച്ചില്ല. രശ്മിയുടെ മകൾ ആരഭിക്കും കാൻസറാണ്. ആരഭിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

















