കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ആളുകൾ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തിൽ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു.
അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. “ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.” – സ്വാസിക പറഞ്ഞു.



















