യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

Jan 9, 2024

തൃശൂർ: കൊരട്ടിയിൽ‌ അധ്യാപിക യാത്രയയപ്പ് യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എൽഎഫ്സി എച്എസ്എസിലെ പ്ലസ് ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്നു വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് യോ​ഗത്തിൽ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ജീവിതത്തിൽ ശരിയും തെറ്റും സ്വയം കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. ആരും ചിലപ്പോൾ തിരുത്താനുണ്ടായേക്കില്ല. ജീവിതത്തിൽ മാതാപിതാക്കളുടേയും ​ഗുരുക്കൻമാരുടേയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്. അവസാനമായി തനിക്ക് ഇക്കാര്യമാണ് പറയാനുള്ളത്. രമ്യ തന്റെ വിദ്യാർഥികളോടു അവസാനമായി പറഞ്ഞ വാചകമായിരുന്നു ഇത്. പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് അവർ കുഴഞ്ഞു വീണത്.

പ്രസം​ഗം മുഴുമിപ്പിക്കാൻ അവർക്കു സാധിച്ചില്ല. കുഴഞ്ഞു വീണ രമ്യയെ സഹപ്രവർത്തകർ സമീപത്തെ ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2012 മുതൽ പ്ലസ് ടു മാത്സ് അധ്യാപികയാണ് രമ്യ. കഴിഞ്ഞ വർഷം സ്കൂൾ വാർഷിക ആഘോഷത്തിനിടെയും ഇവർ കുഴഞ്ഞു വീണിരുന്നു. അന്നു പക്ഷേ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഒരു മണിക്കു സ്കൂളിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയിൽ.

ഹൈക്കോടതി അഭിഭാഷകൻ മരട് ചൊവ്വാറ്റുകുന്നേൽ ജോസ്, മേരി ദമ്പതികളുടെ മകളാണ്. ഭർത്താവ്: അങ്കമാലി വാപ്പാലശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബ്. മക്കൾ: നേഹ, നോറ.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...