ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ

Jun 17, 2026

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ടെലഗ്രാം രംഗത്ത്. നിരോധനത്തിനെതിരെ ടെലഗ്രാം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏകപക്ഷീയമായിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്നും, തങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ടെലഗ്രാം കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ടെലഗ്രാം കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ടെലഗ്രാം ആപ്പിനെ താല്‍ക്കാലിമായി നിരോധിച്ചത്.

അതിനിടെ, ആപ്പ് താല്‍ക്കാലികമായി നിരോധിച്ച നടപടിയെ ടെലഗ്രാം ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ഡുറോവ് വിമര്‍ശിച്ചു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും പവെല്‍ ഡുറോവ് പറഞ്ഞു. ചില ഉപയോക്താക്കള്‍ ചോര്‍ന്ന പരീക്ഷാ ചോദ്യങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലഗ്രാം ഒരു ആഴ്ചത്തേക്ക് നിരോധിച്ചു.

ഇത് പരീക്ഷാ സാമഗ്രികള്‍ ചോര്‍ത്തിയ യഥാര്‍ത്ഥ കുറ്റവാളികളെയല്ല, മറിച്ച് ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ടെലഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണ്. നിരോധനം കൊണ്ട് ഒന്നും തടയാന്‍ കഴിഞ്ഞിട്ടില്ല. ചോര്‍ച്ചകള്‍ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ് ചെയ്തത്. പവെല്‍ ഡുറോവ് കുറ്റപ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് ടെല​ഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

cake tower new
LATEST NEWS