പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണം പോയി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി പുലർച്ചെ മുതൽ വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. മോഷണം പോയ കാണിപ്പൊന്ന് നിമിഷങ്ങൾക്കകം പൊലീസ് കണ്ടെത്തി. തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് ചെയ്യുന്നത്.



















