പത്തനംത്തിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് തുടക്കമായി. ആറന്മുള ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ് രഥഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾക്ക് ശേഷം 26ന് വൈകീട്ടോടെയാകും ഘോഷയാത്ര സന്നിധാനത്ത് എത്തുക. പുലർച്ചെ അഞ്ച് മുതൽ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കായി തങ്കയങ്കി ദർശനം ആരംഭിച്ചിരുന്നു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്
ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ തങ്കം കൊണ്ട് നിർമിച്ച് നടയ്ക്കു വെച്ച 435 പവൻ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാർത്തിയാണ് മണ്ഡലപൂജ നടത്തുക.

















