പാലക്കാട്: കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം.
ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇവർ കിടന്നിരുന്ന ഭാഗത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം സംഭവിച്ചത് രാവിലെയാണ് നാട്ടുകാര്‍ അറിഞ്ഞത്.

















