ആറ്റിങ്ങല്‍: ആചാരാനുഷ്ഠാനങ്ങളുടെ പെരുമയില്‍ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തില്‍ അരിയിട്ടുവാഴ്ച നടന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതയായ തിരുവാറാട്ട്കാവ് ദേവിക്കു മുന്നില്‍ ആണ്ട്തോറും മകരമാസം 9 ന് നടക്കുന്ന ചടങ്ങിന് കേരളത്തിന്റെ സാസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. രാജസ്ഥാനീയന്‍ മൂലംതിരുനാള്‍ രാമവര്‍മ്മയാണ് അരിയിട്ടുവാഴ്ചക്കായി ചൊവ്വാഴ്ച ക്ഷേത്രത്തില്‍ ഉടവാളേന്തിയെത്തിയത്. തന്ത്രി കാട്ടുമാടം പ്രവീണ്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ആചാരവും വിശ്വാസവും കാര്‍ഷികസംസ്‌കാരത്തിന്റെ കരുതലുകളും ഇഴചേര്‍ന്ന്കിടക്കുന്ന ചടങ്ങിന് സാക്ഷികളാകാന്‍ നൂറുകണക്കിന് ഭക്തരാണ് ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയത്. നാടിന്റെയും നാട്ടുകാരുടെയും അഭിവൃദ്ധിക്കായി തിരുവിതാംകൂര്‍ രാജാവ് കുടുംബപരദേവതക്ക്മുന്നില്‍ നമ്രശിരസ്‌കനായി നിന്ന് നടത്തുന്ന ചടങ്ങാണ് അരിയിട്ട് വാഴ്ച.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ രാജസ്ഥാനീയന്‍ മൂലംതിരുനാള്‍ രാമവര്‍മ്മയും രാജകുടുംബാംഗങ്ങളും ക്ഷേത്രത്തിലെത്തി. തൊഴുതശേഷം സമീപത്തെ ദിവാന്‍ബംഗ്ലാവില്‍ വിശ്രമിച്ചു. 6-മണിയോടെ ക്ഷേത്രത്തില്‍ ശീവേലി എഴുന്നളളത്ത് തുടങ്ങി. എഴുന്നളളത്ത് ഒടുവിലത്തെ വലത്ത് വന്നപ്പോള്‍ രാജസ്ഥാനീയന്‍ ഉടവാളേന്തി അനുഗമിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനുളളില്‍ പ്രധാനചടങ്ങ് നടന്നു.
കളത്തില്‍ കൊളുത്തിവച്ച നിലവിളക്കിനുമുന്നില്‍ തണ്ഡുലപൂജകള്‍ക്കൊടുവില്‍ മകരക്കൊയ്ത്തിലെ പുന്നെല്ലരി നേദിച്ച്ു. നെട്ടരി മാത്രമാണിതിനെടുക്കുന്നത്. തുടര്‍ന്ന് ഈ അരി ദേവിക്ക് അഭിഷേകം ചെയ്തു. വിഗ്രഹത്തില്‍ വീണ് നിലത്ത് വീഴുന്ന അരി രാജസ്ഥാനീയന്റെ ശിരസില്‍ അഭിഷേകം ചെയ്തു. ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ തന്ത്രി കാട്ടുമാടം പ്രവീണ്‍നമ്പൂതിരി പ്രസാദം നല്കിയതോടെ വ്യാഴാഴ്ചത്തെ ചടങ്ങുകള്‍ സമാപിച്ചു. ബുധനാഴ്ച വലിയവിളക്കോടെ ഈ വര്‍ഷത്തെ അരിയിട്ട്വാഴ്ച ചടങ്ങുകള്‍ പൂര്‍ണമാകും.
ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ പൂയംതിരുനാള്‍ ഗൗരിപാര്‍വ്വതീഭായി, അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീഭായി, പൂരുരുട്ടാതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടംതിരുനാള്‍ആദിത്യവര്‍മ്മ, ഡോ.ഗിരിജാവര്‍മ്മ, ലക്ഷ്മി വര്‍മ്മ, ഗൗരി വര്‍മ്മ, തിരുവാതിരതിരുനാള്‍ ലക്ഷ്മീഭായി, ഒ.എസ്.അംബിക എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അജികുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.എന്‍.രാമന്‍, വര്‍ക്കല അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍.ലേഖ, വര്‍ക്കല എ.ഒ. എസ്.അനിതകുമാരി, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...
















