തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിച്ചതോടെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ സിപിഎം ഒരുങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ വലിയൊരു പങ്ക് നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് ചാനലുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ ഒമ്പത് പേര്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു ചില നേതാക്കന്മാര്‍ കൂടി ഇത്തവണ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കും.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയും മത്സരിക്കാന്‍ സാധ്യതയേറെയാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍ മത്സരിക്കാന്‍ സാധ്യതയില്ല. അതേസമയം മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ മത്സരത്തിനായി പരിഗണിക്കുന്നുണ്ട്. 2001 മുതല്‍ 2011 വരെ ഇപ്പോള്‍ നിലവിലില്ലാത്ത മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തോമസ് ഐസക്ക് വിജയിച്ചു.
പിന്നീട് ആലപ്പുഴയില്‍ നിന്ന് (2011 മുതല്‍ 2021 വരെ) രണ്ടുതവണ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിതരഞ്ജന്‍ ആണ് ആലപ്പുഴയുടെ എംഎല്‍എ. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തോമസ് ഐസക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. ജില്ലയിലെ അഞ്ച് സീറ്റുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റേതാണ്.
ശേഷിക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം സ്വരാജിന്റെ പേര് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ എംപി പി കെ ബിജു, മുന്‍ എംഎല്‍എ എം വി ജയരാജന്‍ എന്നിവരെ കൂടാതെ ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്ര എംഎല്‍എയുമായ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കണോ എന്നതിലും ഉടന്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നത്.
അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍ എന്നിവര്‍ മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത. ”മുഖ്യമന്ത്രി മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ ആശ്രയിച്ച്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും ഫോര്‍മുലകളും സെക്രട്ടേറിയറ്റ് ഉടന്‍ രൂപപ്പെടുത്തും.” മുതിര്‍ന്ന സിപിഎം നേതാവ് മധ്യമങ്ങളോട് പറഞ്ഞു.


















