തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 30നാണ് തൃശൂർ പൂരം. രാവിലെ 11.30നും 11. 45നും ഇടയിലാണ് തിരുവമ്പാടിയിൽ കൊടിയേറ്റം. പാറമേക്കാവിൽ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം. ഘടക പൂരങ്ങൾ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ എട്ടിനും രാത്രി എട്ടരക്കും ഇടയ്ക്കുള്ള വിവിധ മുഹൂർത്തങ്ങളിലായിരിക്കും കൊടിയേറ്റ്. ഇത്തവണ പൂരം കാണാൻ കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം ആളുകൾ കൂടുതൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
പൂരത്തിന് കനത്ത സുരക്ഷയൊരുക്കാൻ ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടുതൽ മുൻകരുതലുകളും സുരക്ഷാ മാനണ്ഡങ്ങളും നടപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരം കംപാർട്മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കളക്ടർ പറഞ്ഞു.

















