ദുബൈ: യുഎഇയിൽ മധ്യവേനൽ അവധി ആരംഭിച്ചതോടെ നാട്ടില്‍ കുറച്ചു മഴയും പ്രകൃതിഭംഗിയുമൊക്കെ ആസ്വദിക്കാമെന്ന് കരുതിയ മലയാളികൾക്ക് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ. വിമാന നിരക്ക് കുത്തനെ ഉയർത്തിയാണ് കമ്പനികൾ പണി തന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വ്യോമപാതകൾ പല രാജ്യങ്ങളും അടച്ചതോടെ സർവീസുകൾ പലതും മുടങ്ങിയിരുന്നു. ഇതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം ഇതേ റൂട്ടിൽ യാത്ര ചെയ്യാമെന്ന് കമ്പനികൾ ഓഫർ നൽകിയതോടെ കൂടുതൽ ആളുകൾ അവരുടെ യാത്രയും നീട്ടി വെച്ചു. ഇതൊക്കെയാണ് വിമാനനിരക്കുകൾ കുത്തനെ കൂടാൻ കാരണം.
പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് നാട്ടിലേക്കുള്ള വിമാനങ്ങളിൽ ബാക്കി ഉള്ളത്. ആ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ 4 മുതൽ 13 ഇരട്ടി വരെ തുക നൽകണം.
യുഎഇ-കേരള സെക്ടറിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ സർവീസുകൾ കുറവാണെന്നുള്ളതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുക ആണെങ്കിൽ പരമാവധി 4 മണിക്കൂർ മാത്രമാണ് യാത്ര സമയം. എന്നാൽ കണക്ഷൻ വിമാനങ്ങളുടെ യാത്ര സമയം 16 മണിക്കൂർ വരെയാണ്. ഇത്രയും നീണ്ട സമയം യാത്ര ചെയ്യേണ്ടി വരുന്നതിനാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത് എന്ന് കൂടി ഓർക്കണം.
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് യാത്ര ചെയ്യുക ആണെകിൽ നേരിട്ടുള്ള വിമാന സർവീസുകൾ തീരെ കുറവാണ്. പകരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 43000 രൂപയാണ്. കൊച്ചിയിലേക്കും കോഴിക്കോടേക്കും 62000 രൂപയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക്. ഈ നിരക്കിൽ യാത്ര ചെയുക ആണെകിൽ യാത്ര സമയം 8 മുതൽ 23 മണിക്കൂർ വരെയാകും. അതായത് ഒരു നാലംഗ കുടുംബം ഇന്ന് ദുബൈയിൽ നിന്നും യാത്ര തിരിച്ചു തിരുവനന്തപുരത്ത് എത്തി ഓഗസ്റ്റ് 31ന് തിരിച്ചു പോകുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 3,66,420 രൂപ നൽകേണ്ടി വരും.
സമാനമായ നിരക്കുകൾ ആണ് കൊച്ചിയിലെയും കോഴിക്കോട് നിന്നുള്ള സർവീസുകൾക്കും നൽകേണ്ടി വരുക. ഇത്രയും കൂടിയ നിരക്കുകൾ നൽകി ടിക്കറ്റ് എടുക്കണോ അതോ കുട്ടികളെ ഏതെങ്കിലും സമ്മർ ക്യാമ്പുകളിൽ വിട്ട് ഗൾഫിൽ തന്നെ തുടരണോ എന്ന ആലോചനയിലാണ് പലരും.