ടൊവിനോ തോമസ് നായകനായെത്തുന്ന ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടിവച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതോടെയാണ് റിലീസ് നീട്ടിവച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്.
ഏപ്രിൽ 15 ന് വിഷുദിനത്തിൽ ചിത്രം റിലീസിനെത്തും. ഏപ്രിൽ 10 നായിരുന്നു ചിത്രം മുൻപ് റിലീസ് ചെയ്യാനിരുന്നത്. ‘‘കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മൺമറഞ്ഞുപോയ ഒരു അസാധാരണനായ ചട്ടമ്പിയുടെ കഥ പറയാൻ ഞങ്ങൾ എത്തുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിടുകയാണ്.
അതിനാൽ സിനിമയുടെ റിലീസ് ഏപ്രിൽ 15 വിഷു ദിനത്തിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നു. ഈ അവസരത്തിൽ നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’’–അണിയറക്കാരുടെ വാക്കുകൾ.ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയാണ്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്.



















