തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.
തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം.

















