വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നു.
‘ഇറാനിയൻ ചർച്ചക്കാർ വ്യത്യസ്തരും വിചിത്രരുമാണ്. അവർ ഒരു കരാറിനായി ഞങ്ങളോട് യാചിക്കുകയാണ്. കാരണം അവർ സൈനികമായി തകർക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവിന് അവർക്ക് യാതൊരു സാധ്യതയുമില്ല. എന്നിട്ടും തങ്ങൾ ഞങ്ങളുടെ നിർദേശം പരിശോധിച്ചു വരികയാണെന്ന് അവർ പരസ്യമായി പറയുന്നു. ഇത് തെറ്റാണ്. വൈകുന്നതിനു മുൻപ് അവർ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.’ ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം ഇറാന്റെ ഭാഗത്തു നിന്നും ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണം നടക്കുന്നുണ്ട്. അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായാണ് റിപ്പോർട്ട്. ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു. ഇറാന്‍ നാവികസേനാ മേധാവി അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രയേല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.



















