ഡൽഹി: ഇന്ത്യയെ ‘നരകക്കുഴി’ എന്ന് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ പരാമർശം ‘അനുചിതവും വിവരക്കേടും മോശവുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്ത് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപിൻ്റെ അധിക്ഷേപം. അധിക്ഷേപ പോസ്റ്റ് സോഷ്യഷ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ യുഎസ് എംബസി മറ്റൊരു പ്രസ്താവന പുറത്തിറക്കി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും നല്ല സുഹൃത്താണെന്നുമാണ് അമേരിക്കൻ വിശ്വസിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം ട്രംപിൻ്റെ പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തിരിച്ചടിച്ചു. മോദിജിയുടെ പ്രിയ സുഹൃത്ത്, ഇന്ത്യയെ അധിക്ഷേപിക്കുകയും അങ്ങേയറ്റം നിന്ദ്യമായ ഒരു പദം ഉപയോഗിക്കുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ചിട്ടും മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റു നരകക്കുഴികളിൽ നിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും സാവേജിന്റെ കത്തിലുണ്ട്.



















