കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഡൊണാൾഡ് ട്രംപ് ഇത് മയപ്പെടുത്തിയത്.
അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഇത് ബിരുദ പഠനം പൂർത്തായിക്കുന്നവർക്ക് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ ലഭിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് തങ്ങളുടെ നാടുകളിലേക്ക് പോകുന്നവർ സ്വന്തം രാജ്യത്ത് കമ്പനികൾ തുടങ്ങി അതിസമ്പന്നരായി മാറുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്യുകയാണെന്ന് പറഞ്ഞ ട്രംപ്, അത്തരക്കാരെ അമേരിക്കയിലെ പഠനത്തിന് ശേഷം അമേരിക്കയിൽ തന്നെ തുടരാനും ഇവിടെ സംരംഭങ്ങൾ തുടങ്ങാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

















