കാസർകോട്: കാസർകോട് അംഗഡിമൊഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൽ സിപിഎം എന്ന് രേഖപ്പെടുത്തിയതിനെച്ചൊല്ലി വിവാദം കനത്തതോടെ ഒടുവിൽ പാർട്ടി പേര് നീക്കം ചെയ്തു. സ്കൂൾ ആർച്ചിൽ നിന്നും തങ്ങളുടെ പാർട്ടിയുടെ പേര് രേഖപ്പെടുത്തിയ ഭാഗം മാറ്റാൻ സിപിഎം പ്രാദേശിക കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു. തിങ്കളാഴ്ച നടന്ന കാസർകോട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഈ വിഷയത്തിൽ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
സിപിഎം ബദൂർ ലോക്കൽ കമ്മിറ്റിയുടെ സ്പോൺസർഷിപ്പിലാണ് സ്കൂളിൽ പുതിയ പ്രവേശന കവാടം നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി കവാടത്തിന്റെ മുകളിൽ “സിപിഎം ബദൂർ എൽസി” എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജൂൺ 2-നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഈ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാൽ, ഒരു സർക്കാർ സ്കൂളുമായി ബന്ധപ്പെട്ട പൊതുനിർമ്മിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പരസ്യമായി പ്രദർശിപ്പിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് യോഗം ആരംഭിച്ചയുടൻ പുത്തിഗെ ഡിവിഷൻ അംഗം സോമശേഖരനാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. സർക്കാർ സ്കൂളുകളെ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെടുത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സ്കൂൾ ആർച്ചുകൾ സ്പോൺസർ ചെയ്യാനും അതിൽ സ്വന്തം പേര് വെക്കാനും അനുമതി നൽകുകയാണെങ്കിൽ, തനിക്കും ഇത്തരത്തിൽ കവാടങ്ങൾ സ്പോൺസർ ചെയ്ത് മുസ്‌ലിം ലീഗിന്റെ പേര് വെക്കാൻ സാധിക്കുമെന്ന് ലീഗ് അംഗം പിബി. ഷഫീഖ് ചൂണ്ടിക്കാട്ടി.
മറ്റൊരു ലീഗ് അംഗമായ അസീസ് കളത്തൂർ, സ്കൂൾ കെട്ടിടത്തിന് പെയിന്റ് അടിക്കാൻ സ്പോൺസർ ചെയ്യാൻ തയ്യാറായി വരുന്ന എംഎസ്എഫ് പ്രവർത്തകർക്ക് സമാനമായ രീതിയിൽ സ്കൂൾ മുഴുവൻ പച്ച പെയിന്റ് അടിക്കാൻ അധികൃതർ അനുമതി നൽകുമോ എന്ന് പരിഹാസരൂപേണ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ശക്തമായ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നതോടെ, ഒടുവിൽ വിവാദം തണുപ്പിക്കാനായി സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് കവാടത്തിൽ നിന്നും “സിപിഎം ബദൂർ എൽസി” എന്നീ വാക്കുകൾ പൂർണ്ണമായി വെട്ടിമാറ്റുകയും നീക്കം ചെയ്യുകയുമായിരുന്നു




















