‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്’

Jun 23, 2025

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. കുറഞ്ഞ കാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ആവട്ടെ എന്നും സ്വരാജ് ആശംസിച്ചു.

തെരഞ്ഞെടുപ്പിനെ മികച്ച രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ‘ആ നിലയില്‍ ഉയര്‍ന്ന ജനാധിപത്യ സംവാദവുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. എതിര്‍ക്കുന്നവര്‍ വിവാദങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതില്‍ ഒന്നും ഞങ്ങള്‍ പിടി കൊടുത്തില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലയില്‍ മുന്നോട്ടുപോയി. വികസന കാര്യങ്ങള്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ആ നിലയില്‍ നോക്കുമ്പോള്‍ ജനങ്ങള്‍ പരിഗണിച്ചോ എന്ന് ഫലം നോക്കുമ്പോള്‍ സംശയം ഉണ്ട്. വരുംദിവസങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും. ജനങ്ങള്‍ക്ക് വേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടുപോകും.’- എം സ്വരാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ലെന്നും എം സ്വരാജ് പറഞ്ഞു. ‘അങ്ങനെ ഒരു വിലയിരുത്തല്‍ ആണെങ്കില്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ജനം തള്ളിയെന്ന് പറയേണ്ടി വരും. എനിക്ക് അങ്ങനെ തോന്നുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി നാട്ടില്‍ വലിയ മാറ്റം ഉണ്ടായി. ആ മാറ്റങ്ങള്‍ ജനം നിരാകരിച്ചുവോ. അങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ എനിക്ക് സാധിക്കില്ല’- എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

‘മണ്ഡലത്തില്‍ തിരിച്ചടി ഉണ്ടായി. എങ്കിലും ഇടതുപക്ഷം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടില്‍ നിന്ന് ഒരു കടുകുമണി പോലും വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ സാധിച്ചു. ഞങ്ങള്‍ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. എതിര്‍ക്കുന്നവര്‍ കൊണ്ടുവന്ന വിവാദങ്ങളുടെ പിന്നാലെ ഞങ്ങള്‍ പോയില്ല. ഞങ്ങള്‍ ഏതെങ്കിലും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തില്ല. ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ മുന്നോട്ടുപോയി. എനിക്ക് ഞാനായി തന്നെ മത്സരിക്കാന്‍ സാധിച്ചൂ. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീര്‍പ്പിനോ പോകേണ്ടി വന്നില്ല.പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്തും പറയുന്നു ഒരു വര്‍ഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല’- എം സ്വരാജ് വ്യക്തമാക്കി.

LATEST NEWS
‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

ബംഗളൂരു: ഇന്‍ഡിഗോ വിമാന കമ്പനിയിലെ ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി...