ലണ്ടന്‍: യുകെയില്‍ യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. കണ്ടന്റ് ക്രിയേറ്ററും സ്‌കൂള്‍ അധ്യാപികയുമായ 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി കൂടുകൂട്ടിയത്. ആഴ്ചകളോളം നീണ്ട അസഹനീയമായ വേദനയെ തുടർന്നാണ് കാമറ ഘടിപ്പിച്ച സ്മാര്‍ട് ബട്‌സ് ഉപയോഗിച്ച് ചെവി പരിശോധിച്ചത്.
പരിശോധിച്ചപ്പോൾ കണ്ട കാഴ്‌ച തന്നെ ഞെട്ടിച്ചെന്നും ഉടൻ എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യാർഥിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ചെവിക്കുള്ളിൽ നിന്നും ചെറിയ ശബ്ദവുമുണ്ടായിരുന്നു എന്ന് യുവതി പറഞ്ഞു. ചെറുചൂടു ഒലിവ് ഓയില്‍ ഒഴിച്ച് അവർ ചിലന്തിയെ പുറത്തിറക്കി. ചിലന്തിക്ക് ഒരു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ചിലന്തിയെ പുറത്തെടുത്തെങ്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടെന്നും കേള്‍വിക്കുറവു അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഇത്തരത്തിൽ ആഴ്‌ചകളോളം ചെവിക്കുള്ളിൽ ചിലന്തിയിരുന്നത് അറിയാതെ പോയത് ഡോക്ടർമാരെയും അത്ഭുതപ്പെടുത്തി. യുവതി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ചിലന്തിയെ പുറത്തെടുത്തപ്പോഴുണ്ടായ വേദന പ്രസവ വേദനയെക്കാള്‍ അസഹനീയമായിരുന്നു എന്ന് യുവതി പറഞ്ഞു.



















