ടെഹ്റാൻ: ഇറാനു നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഇറാന്റെ ഭാഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം. ഹോർമുസ് കടലിടുക്കിനു ഭീഷണിയാണെന്നു കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോടാണ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ കരാറിനെക്കുറിച്ച് യുഎസും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് വീണ്ടും വീണ്ടും ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇതോടെ ചർച്ചകൾ കൂടുതൽ സങ്കീർമായ സ്ഥിതിയാണ്.
വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തിരുന്നു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു.




















