പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറി. പള്ളിയോട സേവാസംഘത്തിന്റെ എതിർപ്പിന് പിന്നാലെയാണിത്. നാളത്തെ വള്ളസദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പെയ്ഡ് വള്ളസദ്യ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുന്നത്. അത് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പള്ളിയോട സേവാ സംഘത്തിന്റെ ഭാഗത്തുനിന്നും ഹൈന്ദവ സംഘടനയുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ വള്ളസദ്യ നടത്തുകയാണെങ്കിൽ പള്ളിയോടത്തെ എതിരേറ്റു കൊണ്ടുവന്ന് അവിടുത്തെ വഴിപാട് ക്രമങ്ങളും ആചാരങ്ങളും പാലിച്ച് വേണം നടത്തേണ്ടത് എന്നായിരുന്നു പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം.


















