തിരുവനന്തപുരം: സർവീസ് തുടങ്ങി ആറു ദിവസം കൊണ്ട് വന്ദേഭാരത് എക്സ്പ്രസിന് വരുമാനം 2.70 കോടി രൂപ. കാസർകോട് നിന്നും തിരുവനന്തപുരത്തക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്.
വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. 29 ന് 20.30 ലക്ഷം, 30ന് 20.50 ലക്ഷം, മെയ് ഒന്നിന് 20.10 ലക്ഷം, രണ്ടിന് 18.20 ലക്ഷം, മൂന്നിന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. നിരക്ക് കൂടുതലാണെങ്കിലും കൂടുതൽ യാത്രക്കാരും തെരഞ്ഞത് എസ്‌സിക്യൂട്ടീവ് സീറ്റുകളാണ്. മെയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുപോയി.

















