വർക്കല: ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തിൽ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (27) ആണ് അറസ്റ്റിലായത്. വർക്കല, കല്ലമ്പലം പ്രദേശങ്ങളിൽ ഒളിത്താവളങ്ങളിൽ കഴിഞ്ഞ് ലഹരിവസ്തുക്കൾ ശേഖരിച്ച് വില്പന നടത്തി വരവെ നിരവധി തവണ ഇയാൾ പിടിയിലായിട്ടുണ്ട്.
2018 ൽ കല്ലമ്പലം സ്റ്റേഷൻ പരിധിയിലെ കവർച്ചാ കേസിൽ പ്രതിയാണ്. പൊലീസും ഡാൻസഫ് ടീമും നർക്കോട്ടിക് വിഭാഗവും 2022 ഫെബ്രുവരി 23 ന് വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടജിൽ നിന്നും 7 .5 കിലോ കഞ്ചാവും 0.9 ഗ്രാം MDMA യും പിടിച്ചെടുത്ത കേസിലെ 10 പ്രതികളിൽ പ്രധാനിയാണ് വിഷ്ണു.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തിയിരുന്നു. സുരക്ഷിതമായി ലഹരി വിൽപ്പന നടത്തുന്നതിനും സംശയം തോന്നാതിരിക്കാനും കമിതാക്കൾ ചമഞ്ഞു ബൈക്കുകളിലും ആഡംബര കാറുകളിലും ബീച്ചുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകുന്നതും ഇവരുടെ സംഘത്തിന്റെ രീതിയാണ്. ഈ സംഘത്തിലെ അംഗമാണ് വിഷ്ണു.
2023 ഒക്ടോബറിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന നടത്തി വന്ന മൂന്ന് അംഗ സംഘത്തിലെ പ്രതികൂടിയാണ് വിഷ്ണു. ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വന്നിരുന്ന വിഷ്ണുവിനെ തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.



















