കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൽപ്പറ്റ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടൗൺഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്, ശുചിമുറികൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരവും കാർഷിക പദ്ധതികളും
ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തും കൽപ്പറ്റ നഗരത്തിലും രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി വലിയൊരു ബൃഹദ് പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി.മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത പ്രദേശത്തെ കാർഷിക ഭൂമി പുനഃക്രമീകരിച്ചു നൽകുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികൾ സ്വീകരിക്കും. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും, പുത്തുമല ദുരന്തബാധിതർക്കായി ഒരുക്കിയ ‘ഹർഷം’ പദ്ധതി ആവശ്യമെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും
ചൂരൽമലയിൽ പുതിയ പാലം നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി സർക്കാർ അനുമതി ആവശ്യമെങ്കിൽ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പരിഹരിക്കും. പുഞ്ചിരിമട്ടത്തെ പാലം നിർമ്മാണത്തിനുള്ള നടപടികളും നിലവിൽ പുരോഗമിക്കുകയാണ്.ടൗൺഷിപ്പിലെ റോഡിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തിട്ടുണ്ട്; മഴ ശക്തമാകുമ്പോൾ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കും. സാസ്‌കി പദ്ധതിക്ക് കീഴിൽ നിർമ്മാണം നടക്കുന്ന റോഡ്, പാലം, സ്കൂൾ, ഫയർ സ്റ്റേഷനുകൾ, സ്കിൽ പാർക്ക്, ഷെൽട്ടർ ഹോം തുടങ്ങിയവയും ജലവിഭവ-ജലസേചന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളും യോഗം വിലയിരുത്തി.
















