തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫിനെ പിന്തുണച്ച ജനങ്ങളോടാണ് കടപ്പാടുള്ളത്, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച അജണ്ട തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതിന്റെ ഫലമാണ് വിജയം എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ കണക്കുകളും എല്‍ഡിഎഫിനേറ്റ തിരിച്ചടിയും അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ കുറ്റപത്രവും പ്രകടന പത്രികയും കേരളം ചര്‍ച്ച ചെയ്തു. ഇതിന്റെ ഫലമാണ് എല്‍ഡിഎഫ് നേരിട്ട കനത്ത പരാജയം. 2020ല്‍ 580 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 345 ലേക്ക് ചുരുങ്ങി. യുഡിഎഫ് 340 പഞ്ചായത്തുകളില്‍ നിന്ന് 500ലേക്ക് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടാനായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത് ടീം യുഡിഎഫിന്റെ വിജയമാണ്. കൃത്യമായ സംഘാടനവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് വിജയത്തിന് കരുത്തായത്. അതേസമയം, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്ത് തുടങ്ങി എന്നതിന്റെ തെളിവാണ് ഫലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂന പക്ഷ വര്‍ഗീയത, അതിന് ശേഷം ഭൂരിപക്ഷ വര്‍ഗീയത. പിണറായി വിജയന്‍ കൊണ്ട് നടന്ന പലരും വര്‍ഗിയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ട സിപിഎം സ്വീകരിച്ചു. എന്നാല്‍ അതിന്റെ ഗുണഭോക്താവായത് ബിജെപിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിക്ക് നേട്ടം ഉണ്ടായെങ്കില്‍ അതിന് കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. മുന്നറിയിപ്പ്, 1987 ല്‍ ഇഎംംസ് എടുത്ത തന്ത്രം 2025 ലും 26 ലും വിലപ്പോവില്ല. ഇക്കാര്യം നേരത്തെ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎം നേതാക്കള്‍ ജനവിധിയെ മോശമായി വിലയിരുത്തുകയാണ് ചെയ്തത്. എംഎം മണി ജനങ്ങളെ ആക്ഷേപിച്ചു. മുതിര്‍ന്ന നേതാവ് ജനങ്ങളുടെ മനസിലിരിപ്പാണ് എംഎം മണിയിലൂടെ പുറത്തുവന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

















