തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ അവിടെ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു അറിയിപ്പ് ലഭിക്കാഞ്ഞിട്ടും അവിടെ പൊലീസിനെ അയച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഎം ആരോപണത്തെ സതീശന്‍ പരിഹസിച്ചു. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു.
അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് എക്‌സാലോജിക് കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ സര്‍ക്കാര്‍ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജന്‍സി ഒന്നും ചെയ്തിട്ടില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി തുടര്‍നടപടികള്‍ സ്വീകരിച്ചത്. റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിനെ ആളെ വിട്ടതെന്നും സതീശന്‍ ചോദിച്ചു.. കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ അത് വേണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുമോ?. രാഹുല്‍ ഗാന്ധിക്കെതിരായ കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായാണ് നേരിട്ടത്. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെടും. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. അവിടെ ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെയും സതീശന്‍ രംഗത്തെത്തി. ഒരു കാര്യത്തില്‍ മറുപടി പറയാനുള്ള തീരുമാനം തന്റെ അവകാശമാണ്. അതെങ്കിലും തനിക്ക് തരണം. ചോദിക്കുന്നതിനിടെ ഒരു മൈക്ക് തന്റെ മുഖത്ത് വന്നാണ് ഇടിച്ചത്. അപ്പോഴും ഒന്നും പറഞ്ഞില്ല. ഒരുവിഷയത്തില്‍ പഠിച്ചിട്ടേ പറയാവൂ എന്നതാണ് തന്റെ രീതി. താന്‍ ഒളിച്ചോടുന്ന ആളാണോയെന്നും സതീശന്‍ ചോദിച്ചു. . ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മറുപടി പറയാനുള്ള അവകാശം തനിക്ക് തരണം. അത് ഒരു അപേക്ഷയാണ്. മൗനി ബാബയെന്നടക്കം മാധ്യമങ്ങള്‍ തന്നെ വിമര്‍ശിച്ചു. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായിയുടെ അടുത്തേക്ക് പോകാന്‍ പോലും കഴിയുമായിരുന്നോ?. അതുമായി തന്നെ താരതമ്യം ചെയ്യരുത്. താന്‍ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് താന്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



















